Sunday, March 11, 2012

http://kavithakalmal.blogspot.in/2012/01/blog-post_2953.html
http://www.malayalasameeksha.com/2012/02/blog-post_5792.html
http://www.saikatham.com/Feb12_Index.php

Wednesday, February 22, 2012

അറ്റകുറ്റങ്ങള്‍

      
ഞങ്ങള്‍ മക്കള്‍ മൂന്നു പേര്‍-
പിതൃവഴിയിലൂടെയുറച്ച
നല്ല ഗുണങ്ങളുടെ
വീതം വയ്പ്പിലാണമ്മ.

അപ്പന്റെ പെങ്ങളുടെ
പോര്, പക, കുന്നായ്മകളുടെ
പകര്‍ച്ച മൂത്തവള്‍ക്കാണെന്ന്!!!

വല്യപ്പന്റെ പിടിപ്പുകേടിന്റെ
ഒസ്യത്ത്‌, നടുവിലാനിലേക്ക്!!!

വല്യമ്മച്ചിയുടെ തട്ടിപ്പും മത്തങ്ങയും
പൊടിപ്പും തൊങ്ങലും
പണിവൃത്തിയും ഇളയവള്‍ക്ക്‌ !!!

എന്നിട്ടും കണക്കില്‍പ്പെടാതെ,
പരാമര്‍ശ വിധേയമാകാതെ,
വഴുതുന്ന നല്ലതുകള്‍
സ്വന്തം വീട്ടുകാരുടെ സുകൃതം!!!

അമ്മക്കണ്ണുകളിലെ അയല്പ്പക്കപ്പച്ച,
അമ്മ മണങ്ങളിലെ,
മണമില്ലാത്ത മുറ്റത്തെ മുല്ല!!!

പണ്ടേ അമ്മ,പിന്നെ ടീച്ചര്‍-
ശര്‍ക്കര പന്തലില്‍, തേന്‍ മഴ

22-02-2012

Sukham- Kerala Kaumudi


Tuesday, February 21, 2012

സുഖം


                          
ഒരു പകല്‍ മുഴുവന്‍
വരണ്ടിരിക്കുന്ന
ചെടിച്ചുവട്ടിലേക്ക്,
നാലുമണിക്ക് തളിക്കുന്ന
ഇത്തിരി വെള്ളം,
സുഖമാണ്.

ഒരു ദിവസം മുഴുവന്‍
നാക്കിട്ടലച്ചു പഠിപ്പിക്കുന്ന
ടുടൊരിഅല്  കോളേജ് അധ്യാപകന്റെ
തൊണ്ടയിലൂടെ
നാലുമണിക്ക്
അരിച്ചിറങ്ങുന്ന
ഇളം ചൂടുള്ള ചായ,
സുഖമാണ്.

ഒരു ജന്മം മുഴുവന്‍
വരണ്ടു കിടന്ന
തരിശു ഭൂമിയിലേക്ക്‌,
പെയ്യ്തിറങ്ങുന്ന
അപൂര്‍വമായ
വേനല്‍മഴ,
സുഖമാണ്,
ജീവിതമാണ്.

കണ്ണ്  തുറക്കുമ്പോള്‍
തുടങ്ങുന്ന ഓട്ടം.
കയറിയും ഇറങ്ങിയും
കാല്‍ കഴച്ചും കുഴഞ്ഞും,
സന്ധ്യയാകുമ്പോള്‍
മുകളിലാകാശവും
താഴെ ഭൂമിയും
കണ്ണില്‍ ഇരുട്ടുമായി
തെക്കോട്ട്‌ ദര്‍ശനമായി,
നീണ്ടു നിവര്ന്നുള്ള
കിടപ്പ്,
സുഖമാണ്.

Sunday, February 12, 2012

ബക്കറ്റിലെ വെള്ളം


അധികമാരും കടന്നു വന്നിട്ടില്ലാത്ത
വരാന്തയുടെ അങ്ങേകോണില്‍,
എല്ലായിടത്തും എത്തുന്ന
വെളിച്ചം കൂടി മടിച്ചു നില്‍ക്കുന്ന
നിശബ്ദ തുരുത്തില്‍,
ബക്കെറ്റില്‍ സൂക്ഷിച്ചിരിക്കുന്ന
വെള്ളത്തിന്‌ എന്ത് തണുപ്പാണ്!
ഓര്‍ത്തെടുക്കാന്‍
പ്രയാസമുള്ള നനവോ?
ഓമനിക്കാന്‍
സുഖമുള്ള  കനിവോ?

ഭിത്തിക്കപ്പുറം പകല്‍.
വെയില്‍ തെളിയുകയും
കാറ്റു വീശുകയും
ദിവസം കൊഴിയുകയും
ചെയ്യുന്നു.
ഇതൊന്നുമറിയാതെ,
പുറമേ നിന്ന് തണുപ്പ് മാത്രം
വലിച്ചെടുത്തു സ്വന്തമാക്കി
അടുക്കിപ്പിടിച്ച്,
ബക്കറ്റിലെ വെള്ളം.

പൈപ്പിലൂടെ വെള്ളം തിരക്കിട്ടൊഴുകുമ്പോള്‍
ചെയ്യ്തു തീര്‍ക്കാന്‍ എന്തെന്തു ജോലികള്‍.
അവസാന തുള്ളിയും തീര്‍ന്നു
തനിച്ചാവുമ്പോള്‍,
ഈ  ബക്കെറ്റും അതിലെ വെള്ളവും
തന്നെ ശരണം.

തീരെ ഗതി കെടുമ്പോള്‍
മുഖമൊന്നു കഴുകാന്‍,
പുത്തന്‍ ഉണര്‍വുമായി
തിരക്കിലാകാന്‍,
ഒന്നിനും അല്ലെങ്കില്‍
തണുത്തുറഞ്ഞ വെള്ളത്തിന്റെ
കരളില്‍ കൈയിറക്കി തുഴഞ്ഞു,
അലിവുള്ള തണുപ്പറിയാന്‍,
ഓളങ്ങളുണ്ടാക്കി,
ആ കടവിലേക്ക് നടന്നടുക്കാന്‍.

ആദ്യമായി നീരിനെ
അടുത്തറിഞ്ഞപ്പോള്‍,
വേണ്ടുവോളംഎന്നിലേക്ക്‌
ഒഴുകിയിറങ്ങിയപ്പോള്‍,
ഇങ്ങനെയൊരു പാത്രത്തില്‍
സൂക്ഷിച്ചിരുന്നില്ലെങ്കില്‍
എന്‍റെ ദൈവങ്ങളെ!
ഈ മഴ നിഴല്‍ പ്രദേശത്ത്
എനിക്കെങ്ങനെയാണ്
ജീവനം ഉന്തിതള്ലാന്‍
കഴിയുക?

ഇനി പറയാലോ
എനിക്കുമുണ്ട് സ്വന്തമായി,
വെളിച്ചം കടക്കാത്ത കോണില്‍,
ഒരു പാത്രം
തണുത്ത വെള്ളം!!!
















Sunday, January 15, 2012

ട്രാഫിക്‌ കുരുക്ക്

എത്തിപ്പെടെരുതെയെന്ന്
കൊതിക്കുന്ന ലക്ഷ്യങ്ങള്‍ക്കും,
തീര്‍ന്നു പോകാതിരുന്നെങ്കിലെന്ന്
കൊതിക്കുന്ന യാത്രകള്‍ക്കും,
ഒരു പോലെ പ്രിയപ്പെട്ട
ട്രാഫിക്‌ കുരുക്കുകള്‍-
അക്ഷമ, അസഹ്യത,ചീത്തവിളി,
കാതടപ്പിക്കുന്ന ഹോണ്‍,
എല്ലാത്തിന്റെയും മറുപുറം.

ആകസ്മികതകളുടെ മൊത്ത കച്ചവടമായ
ജീവിതം പോലെ-
പ്രതീക്ഷിക്കാത്ത ഏതൊക്കെയോ
നാല്‍ക്കവലകളില്‍ ഇഴഞ്ഞിഴഞ്ഞു,
കുരുക്ക് കരുതിയിരിക്കുന്നിടങ്ങളില്‍
സാമാന്യത്തിലധികം വേഗതയില്‍
പറന്ന് പറന്നങ്ങനെ...

ഇരുട്ടിന്റെ പശ്ചാത്തലത്തില്‍,
ബസിന്റെ മുന്‍ കണ്ണാടിയില്‍ കൂടി കാണുന്ന
വാഹനങ്ങളുടെ നീണ്ട നിര,
എന്‍റെ പഴഞ്ചന്‍ നഗരത്തിനും
മെട്രോ പരിവേഷം തരുന്നു-
വാഹന കമ്പനികളുടെ
പ്രദര്‍ശന പ്രദക്ഷിണം പോലെ,
കുട്ടികളുടെ അടുക്കും ചിട്ടയുമുള്ള
അസ്സെംബ്ലി ലൈന്‍ പോലെ.

സന്ധ്യ തട്ടി തൂവി തുടങ്ങുമ്പോള്‍,
ജനല്‍ കമ്പികളില്‍ തല ചേര്‍ത്തിരുന്നു
ഓര്‍മകളിലേക്ക്  കുലം കുത്തിയൊഴുകാന്‍-
സ്വസ്ഥമായൊന്നു  മയങ്ങാന്‍-
അള്ളിപ്പിടിച്ചിരിക്കുന്ന കൈയോട് ചേര്‍ന്ന്
കുറച്ചു നേരം കൂടിയായിരിക്കാന്‍-
പറഞ്ഞു തുടങ്ങിയൊരു കഥ
മുഴുമിപ്പിക്കാന്‍-
പുതിയ കഥകളിലേക്ക്/കവിതകളിലേക്ക്‌
പാലമിടാന്‍-

തിരക്കധികം ഇല്ലാത്തൊരു  ബസും
ജനല്‍ സീറ്റും
ട്രാഫിക്‌ കുരുക്കും.

15-01-2012

Sunday, December 4, 2011

അങ്ങനെയും ചില ചാമ്പക്കകള്‍



ഡിസംബറിന്റെ കയ്യൊപ്പുള്ള
മണം, മഞ്ഞ്,
ചുവന്നു തുടുത്ത ചാമ്പക്കകള്‍.

ഡിസംബറിന്റെ മണം,
മഞ്ഞിന്റെതെന്നു പ്രണയിക്കുന്നവള്‍ -
രക്ത ദാഹിയായ യക്ഷി കുടി കൊള്ളുന്ന
പാല പൂത്തതെന്നു
പരിത്യക്തനായ കാമുകന്‍.

ചാംബക്കകളോട് ഒരിക്കലും
കൌതുകം കെടാത്ത ഒരു കുട്ടി-
ചാമ്പക്കകള്‍,
തല്ലിക്കൊഴിക്കാന്‍ മടിയുമായി
മരച്ചോട്ടില്‍.
തല്ലിക്കൊഴിച്ചു നേടുന്നതൊക്കെയും
കൃത്യം കൈക്കുള്ളില്‍ ഒതുങ്ങുമെന്ന്
എന്താണ് ഉറപ്പ്?

ഓരോ ചാമ്പ മര ചോടും
ഓരോ ശവ പറമ്പാണ്-
കൈക്കുള്ളില്‍ ഒതുങ്ങുന്നതിലും ഏറെ
നിലത്തു വീണു,
ചിതറി നഷ്ടപ്പെടുന്ന ചാമ്പക്കകള്‍.
കാലത്തോടൊപ്പം മായ്ക്കപ്പെടുന്നവ.

അത് കൊണ്ട്,
കണ്ടു കൊണ്ടിരിക്കാന്‍.......
ചിലപ്പോള്‍
ദൂരെ ദൂരെ ടെറസ്സില്‍ നിന്ന്,
മറ്റു ചിലപ്പോള്‍,വളരെ അടുത്ത്
മരച്ചോട്ടില്‍ നിന്ന്-
ഏതെങ്കിലും കൊമ്പുകളില്‍
മൂത്ത്  പഴുക്കാന്‍ ..........
ആ ചാംബക്കകളെ
ഞാന്‍ വെറുതെ വിടുന്നു.
എന്നിലേക്ക്‌ എത്തി ചേരേണ്ടുന്നവക്ക്
വഴി തെറ്റില്ല എന്നാണ് ആത്മ വിശ്വാസം.


 NB:-ഒരിക്കലും തുറന്നു  പറയാനിടയില്ലാത്ത ചില പ്രണയങ്ങളെ  കുറിച്ച്


Thursday, October 27, 2011

പെണ്മ

കണക്കുകളുടെ കാണാ മറയത്ത്
ലക്ഷോപലക്ഷം ഗര്‍ഭപാത്രങ്ങളില്‍
നിന്ന്,
പെണ്‍ മരങ്ങളെ കടപുഴക്കിയ
ബുള്‍ടോസറുകളോട് പറയൂ-
പ്രസവിക്കാന്‍ ഗര്‍ഭപാത്രം വേണ്ടെന്നു
ശാസ്ത്രത്തെ കൊണ്ട് പറയിക്കാന്‍.

ആദ്യ കരച്ചിലിന് മീതെ
ഒരു മണി അരി കൊണ്ട്
ശ്വാസം കെടുത്തിയ
പേറ്റിച്ചി കൈകളോട് പറയൂ-
ശ്വാസം ഊതുയൂതി ,
ഊട്ടി വളര്‍ത്തിയ
ആണ്‍ മക്കളില്‍ നിന്ന്
ആണ്‍ മക്കള്‍ക്ക്‌ ജനിക്കുന്ന
ഉണ്ണികളെ കൊണ്ട്
വായിക്കരി ഇടുവിക്കാന്‍.

ഉയിരോടെ മണ്‍ കലങ്ങളില്‍
കുഴിച്ചു മൂടിയ കാടത്തത്തെ കൊണ്ട്
പറയിക്കൂ-
സീതായനം കേട്ട് കേള്‍വി
മാത്രമാണെന്ന്.

കാലാ കാലങ്ങളായി,
നിശബ്ദമായി,നിര്‍വികാരമായി
തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന
മണ്ണ്.

കൊയ്യാനും മെതിക്കാനും
അറപ്പുരകളില്‍ ശേഖരിക്കാനും
വെമ്പല്‍ കൊള്ളുന്നവരെ
നിങ്ങള്‍ കാണുന്നില്ലേ,
മണ്ണില്ലാതെ
നിങ്ങളുടെ വിത്തുകള്‍
അനാഥമാകുന്നത്?

28-10-2011

N.B. പെണ്‍ ഭ്രൂണഹത്യകളെകുറിച്ച്, ജനസംഖ്യയില്‍ കുറയുന്ന സ്ത്രീ അനുപാതത്തെ കുറിച്ച്...

Friday, September 16, 2011

ഓണം

ഓണം
ഹോസ്റ്റല്‍ ഗേറ്റ്
വാര്‍ഡന്‍ വെളിയില്‍ നിന്ന്
പൂട്ടിയെടുത്ത
കുറച്ചു ദിവസങ്ങളുടെ ഇടക്കൊരു
ദിനം,
ഇലയിട്ടു സദ്യ ഉണ്ടായിരുന്നു-
സദ്യക്കൊടുവില്‍ പായസവും.
ഉപ്പേരി
പിന്നീടുള്ള ദിവസങ്ങളിലും
കാപ്പിക്കൊപ്പം
നാലുമണി കൂട്ടായി.

ബസില്‍, ട്രെയിനില്‍,നിരത്തില്‍
തുണിക്കടയില്‍,ആഭരണ കടയില്‍
തിയേറ്ററില്‍, മദ്യഷോപ്പില്‍
എല്ലായിടത്തും
മടുപ്പിക്കുന്ന തിരക്ക്.
സിനിമകളും താരങ്ങളുമായി,
ചാനലുകള്‍
വല്ലാതെ ചെടിപ്പിച്ചു.

സാരി, മുണ്ട്,പട്ട്, പൊന്ന്, പൂവ്,
ഊഞ്ഞാലുകള്‍-
ക്ലിഷേദ് കാഴ്ചകള്‍.
മുക്കിലും മൂലക്കും മുറ്റങ്ങളിലും
ഉപ്പിലും പൂവിലും
വിരിഞ്ഞ പൂക്കളങ്ങള്‍ക്ക്
ആവര്‍ത്തനത്തിന്റെ നിര്‍വികാരത.

ഒരാഴ്ചയിലെ അവധിക്കൊടുവില്‍,
തിരുത്തിയ ഉത്തരക്കടലാസ് കെട്ടുകള്‍
അടുക്കുമ്പോള്‍
അമ്മയുടെ ദീര്‍ഘനിശ്വാസം-
അങ്ങനെ ഓണാവധിയും കഴിഞ്ഞു!!!!
17-09-2011

Wednesday, August 17, 2011

സാഷെ(SACHET)

സാഷെ(SACHET)
വലിയ പാക്കിംഗ്,
നീണ്ട ഉപയോഗം തീരുവോളം
കൗതുകം കെടുകയില്ലെന്നാര് കണ്ടു?

അച്ചാര്‍, കെച്ചപ്പ്
ഷാമ്പൂ,വാഷിംഗ്‌ പൌഡര്‍...
സാഷേകള്‍ ആണ്  സൗകര്യം!!!

അനുഷ്ഠാനങ്ങള്‍-
യാത്ര, സിനിമ,ഭക്ഷണം,
ജൗളി, രാത്രി.
ദൈര്‍ഘ്യം-
ഒരു കോഴ്സ്, ഒരിടവേള,
ഒരു ജോലി സ്ഥലം, ഒരൊഴിവ് കാലം
ഉപഭോക്താവിന്റെ സംതൃപ്തി,
അതാണ് പ്രധാനം.

നടക്കാനിറങ്ങുമ്പോള്‍
റോഡിനിരുപുറവും
കണ്ടു മുട്ടാറുണ്ട്,
ഉപേക്ഷിക്കപ്പെട്ട സാഷേകള്‍-
നിയോഗമാതായത് കൊണ്ട്
നിസംഗരാകുന്നവര്‍.

 താത്കാലിക ഉപയോഗത്തിന്റെ,
സ്വീകരിക്കാനും നിരാകരിക്കനുമുള്ള
സ്വാതന്ത്ര്യത്തിന്റെ സുഖം,
സാഷേകള്‍ തരുന്നു.

ഭാരമാകാത്ത,
ആകര്‍ഷണീയമായ പാക്കേജ്.
നഷ്ടമില്ലാത്ത,ഖേദമില്ലാത്ത
കച്ചവടം.
16-08-2011.

Monday, February 28, 2011

നനവ്‌

നനവ്‌
വേഗം ചങ്ങാത്തത്തില്‍ ആകുന്നതെല്ലാം-
നനവ്‌, ഈര്‍പ്പം,ജലാംശം-
പിഴിഞ്ഞ് കളഞ്ഞതിന് ശേഷം
അവശേഷിക്കുന്നത്,
കുടഞ്ഞു കളഞ്ഞിട്ടും
ചങ്കിനൊപ്പം മിടിക്കുന്നത്‌,

നേര്‍ത്ത കാറ്റില്‍
ആറ്റിയെടുക്കാം.
ക്ലിപ്പുകുത്തി വെയിലിലിട്ടു,
ഉണക്കിയെടുക്കാം.
ആധുനിക ചൂളയില്‍,
മൊരിചെടുക്കാം.
പായയില്‍,സൂര്യനുകീഴെ
ചിക്കിപ്പരത്തി ഉഷാറാക്കാം.
ചീനച്ചട്ടിയില്‍ വറുത്തെടുക്കാം.
ചിമ്മിനിപ്പുകയില്‍
കരിച്ചുപുകചെടുക്കാം.

കാലങ്ങള്‍ക്ക് അപ്പുറം,
പുറത്തെടുക്കുമ്പോള്‍(കണക്കെടുക്കുമ്പോള്‍)
പൂപ്പലായി പുനരുയിര് തേടുന്നത്-
അകലാന്‍ മടിച്ച നനവ്,
നീക്കിയിരിപ്പാകുന്ന ഈര്‍പ്പം,
മുഷ്ടിക്കുള്ളിലോതുങ്ങുന്ന
അപൂര്‍വ ജലാംശം.

28-2-2011

Sunday, November 7, 2010

പാവം പൂച്ചകള്‍!!!

പാവം പൂച്ചകള്‍!!!
വെളിച്ചത്തില്‍ പിറന്ന്,
നേര്‍ത്ത അന്ധകാരത്തില്‍ വളര്‍ന്ന്,
ഇരുട്ടില്‍ അവസാനിക്കുന്ന,
നീളന്‍ വരാന്ത.
വരാന്തക്കിരുപുറവും
തുറന്നടയുന്ന അനേകം വാതിലുകള്‍.

ഓരോ വാതിലും തുറക്കപ്പെടുന്നത്,
ഓരോ കാരണങ്ങളിലേക്ക്.
ഉദ്ദേശ്യങ്ങള്‍ പതിയിരിക്കുന്ന
മുറികള്‍.
ചിരപരിചിതമായ അടുക്കളയുടെ,
ഉമ്മറത്തിന്റെ,ഊട്ടുമുറിയുടെ
അടുപ്പം തൊട്ടു തീണ്ടാത്ത
മുറികള്‍.

ഇതൊന്നുമറിയാതെ,
നടത്തത്തിന് ഇറങ്ങിയ പൂച്ച!!!
വാതിലുകള്‍ കടന്ന്‌,കാല്‍പ്പനികത തേടി-
വിലക്കപ്പെട്ട കനിയുടെ മധുരം തേടി.

ഒരു പൂച്ചക്കൊരു മുറിയില്‍
കുടുങ്ങാന്‍
എത്ര നേരം വേണം?
വാതില്‍ തുറന്നടയുന്ന  നിമിഷാര്ധങ്ങള്‍.
ഉള്ളിലേക്ക് കടക്കും തോറും
ചുരുള്‍ നിവരുന്ന ഗൂഡ ലക്ഷ്യങ്ങള്‍,
സ്വാര്‍ത്തതകള്‍.
തുടക്കത്തിലേ സംഭ്രമതിനോടുവില്‍,
അനാഥമാകുന്ന ആര്‍ത്തനാദങ്ങള്‍.
മുറികള്‍ക്കുള്ളില്‍ അകപ്പെട്ടു പോകുന്ന
പൂച്ചകള്‍ ഒക്കെയും
കൊത്തി മുറിക്കപ്പെടുന്നു,
കാലാകാലങ്ങളായി!!!


6/11/2010

Thursday, October 7, 2010

വള്ളിചെരുപ്പ്

വള്ളിചെരുപ്പ്
വെയിലും മഴയും മാറിമാറി
മുഖം കാണിച്ച ഒരു പകലില്‍,
ഏതോ ഒരു പെരുവഴിയുടെ
ഓരത്ത് വച്ച്,
എന്നെ തീര്‍ത്തും നിസഹായയാക്കിക്കൊണ്ട്
പൊട്ടിയകന്ന വള്ളിചെരുപ്പ്.

പരുപരുത്ത വഴികളിളിടരിതളര്‍ന്ന
കാലുകള്‍,
മുഖം ചേര്‍ത്ത അത്താണി.
മോഹിച്ചിഷ്ടത്തോടെ
തിരഞ്ഞെടുത്ത സന്തത സഹചാരി.

പൊട്ടാന്‍ സാധ്യധയെ ഇല്ലെന്ന
ഉറപ്പുമായി തുടങ്ങിയ ചങ്ങാത്തം.
പിന്നെ അയഞ്ഞും അകന്നും
എന്നോ പൊട്ടിപ്പോയെക്കാമെന്ന
അപകട സൂചനകളുമായി കുറെ നാള്‍.
ഒടുവിലൊരു യാത്രത്തിരക്കിനിടയില്‍
നിനച്ചിരിക്കാതെ....

ഇറങ്ങിത്തിരിച്ച വഴിയുടെ
അറ്റതോളമെതാന്‍,
മറ്റൊരു ചെരുപ്പിലേക്ക്.
അത് വരെ നഗ്നപാദയായി,മുടന്ധി മുടന്ധി -
ആരേയുമറിയിക്കാതെ.

അങ്ങനെ,
എങ്ങനെയോ എന്നിലേക്ക്‌
വന്നുചേര്‍ന്ന ഒരു ജോഡി ചെരുപ്പ്.
മുന്‍പ് സ്വപ്നത്തില്‍
പരിചയപ്പെട്ടിരുന്നില്ലെങ്ങിലും
,
ഉപയോഗിച്ച്  തുടങ്ങിയപ്പോള്‍
സങ്കല്‍പ്പത്തിലെ  ചെരുപ്പ്.
ഒരുപാട് വള്ളികള്‍ കൊണ്ടെന്നെ
പൊതിഞ്ഞു സൂക്ഷിക്കുന്ന,
ചേര്‍ത്ത് നിര്‍ത്തുന്ന ജാഗ്രതക്കാരന്‍.
വള്ളികള്‍ക്കിടയിലൂടെയും
എന്‍റെ വിരലുകള്‍ക്ക് ശ്വസിക്കാന്‍
ഇടം നല്‍കുന്ന കരുതല്‍.

നന്ദി,
ആകെ രണ്ടു വള്ളികള്‍
വന്നു ചേരുന്നൊരു
ഒറ്റ ബിന്ദുവിലൂടെ മാത്രമായി
എന്‍റെ പാദങ്ങളോട്  അടുത്ത്
വഴിപാടു  പോലെ ചേര്‍ന്ന്
നടക്കുന്നതായി ഭാവിച്ച്,
ഒടുവില്‍ പിരിഞ്ഞ വള്ളിചെരുപ്പിന്.
(ഇനിയൊരിക്കല്‍ക്കൂടി കണ്ടുമുട്ടാതിരിക്കാന്‍,
ആ വഴിയോരത്ത് തന്നെ
ഞാന്‍ ഉപേക്ഷിച്ച വള്ളിചെരുപ്പിന്).
അല്ലെങ്ങില്‍ ഞാനീ
സ്വപ്ന പാദുകങ്ങളെ
പരിചയപ്പെടുകയെ ഇല്ലായിരുന്നു,
സ്വന്തമാക്കുകയും.
                 
 

Tuesday, May 11, 2010

യുനിവേര്സിടി ബസ്

യുനിവേര്സിടി  ബസ്

ദേഷ്യവും സങ്കടവും അരിശവും
പിന്നെയുമെന്തൊക്കെയോ
എന്നാണവള്‍ പറയാറ്!!!

ബസിനായി കാത്തു നില്‍ക്കെ-
കാറില്‍,
ഒഴുകി നീങ്ങുന്നവര്‍.
ബൈക്കില്‍,
കുതിരപ്പുറത്ത്‌ ഏറിയവര്‍.
ബസില്‍,
ആനപ്പുറത്ത് ഇരിക്കുന്നവര്‍.
നിരത്തില്‍,
സഖാക്കള്‍.
അതില്‍ത്തന്നെ,കൂട്ടുള്ളവര്‍
സനാധര്‍.

എല്ലാം ബസ്
കാണുന്നത് വരെയുള്ളൂ-
കാത്തു നില്‍പ്പിന്റെ അക്ഷമ.

കണ്ണില്‍ ഇരുട്ടുറയുന്ന
സന്ധ്യയില്‍,
കൂടണയാന്‍ വെമ്ബാത്ത
പക്ഷികള്‍ അപൂര്ര്‍വം.

സംഭ്രമിപിക്കുന്ന
നഗരത്തിരക്കുകളില്‍,
കാണെകാണേ വന്നു നിറയുന്ന
ഇരുട്ടില്‍,
കഴുകന്‍ നോട്ടങ്ങളില്‍നിന്നോടി
ഒളിക്കാനുള്ള തിടുക്കത്തില്‍,
ഉപദ്രവങ്ങളില്‍ മനം മടുത്തു
അത്താണി തേടുന്ന
നിസഹായതയില്‍-
കാത്തു നില്‍ക്കുന്ന
യുനിവേര്സിടി  ബസ്
(അതില്‍ ഉറപ്പുള്ല്ല ഒരു
ജനലരികിലെ സീറ്റ്‌),
ചെന്നിറങ്ങുന്ന,ചിറകൊതുക്കി
ചേക്കേറുന്ന ഹോസ്റ്റല്‍,
ഒക്കെ അഭയങ്ങള്‍ ആകുന്നു.

പ്രളയ കാലത്തെ
 പേടകം പോലെ,
ഒരിക്കല്‍ പൊതിഞ്ഞു സംരക്ഷിച്ച
ഗര്‍ഭപാത്രം പോലെ,
ശാന്തമായി മുഖം ചേര്ര്‍ത്തു ഉറങ്ങുന്ന
നെഞ്ചു പോലെ.